അങ്ങാടിയിൽ നല്ല തിരക്ക്.
കച്ചവടക്കാർ സാധനങ്ങൾ നിരത്തിവച്ചിരിക്കുന്നു.
ആവശ്യക്കാർ വന്നു നിറയുന്നു.
ആളുകൾ വില ചോദിക്കുന്നു.
കച്ചവടക്കാർ വില പറയുന്നു.
ചിലർ വില പേശുന്നു.
അങ്ങാടി സർവത്ര സജീവം.
തിരുനബി ﷺ അതുവഴി നടന്നുവ ന്നുവരികയായിരുന്നു.
അങ്ങാടിയിലേക്കു പ്രവേശിച്ചു.
ധാന്യം വിൽക്കുന്ന ഒരു കടയുടെ അരികിലെത്തി.
ധാന്യക്കൂമ്പാരത്തിലേക്കു നോക്കി. പ്രവാചകൻ എത്തിയപ്പോൾ പലരും അങ്ങോട്ടു ശ്രദ്ധിച്ചു.
വ്യാപാരിയുടെ മുഖത്ത് അമ്പരപ്പ്.
എന്തോ കുഴപ്പം പറ്റിയിട്ടുണ്ട്. ധാന്യക്കൂമ്പാരത്തിനടിയിലേക്കു തിരുനബി ﷺ കൈ താഴ്ത്തി.
നനഞ്ഞ ധാന്യം!
“എന്താ ഇത്?” - തങ്ങൾ ചോദിച്ചു.
“മഴയിൽ നനഞ്ഞു പോയി" -വ്യാപാരി ദുഃഖത്തോടെ പറഞ്ഞു.
“എങ്കിൽ അതു ജനങ്ങൾ അറിയണം.
നനഞ്ഞ ധാന്യം ആളുകൾ കാണണം.
വിൽപന സാധനങ്ങളുടെ ന്യൂനതകൾ മൂടിവയ്ക്കാൻ പാടില്ല,
അറിഞ്ഞുകൊള്ളുക.
വഞ്ചന നടത്തുന്നവൻ നമ്മുടെ കൂട്ടത്തിൽപെട്ടവനല്ല.”
തിരുനബി ﷺ യുടെ വാക്കുകൾ കേട്ടു വ്യാപാരി ഞെട്ടിപ്പോയി.
വഞ്ചനയും ചതിയുമില്ലാതെ നീതിയും ധർമ്മവും ഇത്തരം ജീവിത പാഠങ്ങളാണ് ലോകത്തിന്റെ നേതാവ് നമുക്ക് സമ്മാനിച്ചത്.
