പാതി മയങ്ങിയ തെരുവ് വിളക്ക്,

സ്വരം തെറ്റി മൂളുന്ന കുഞ്ഞു പാറ്റകൾ,

വിറങ്ങലിച്ച ഇടവഴി അയാളെ ഭയപ്പെടുത്തി.

ദൂരേക്കടിച്ച മഞ്ഞ വെട്ടത്തിൽ -

അയാൾ തീരെ മെലിഞ്ഞിരിക്കുന്നു.


കൂരയണയാൻ ധൃതി പിടിച്ചവന് -

മൂകനായ ചെവിയിൽ മുറുമുറുപ്പ്.

വെളുപ്പിനെ കാത്ത്

വളപ്പിലുണർന്ന് കിടന്ന -

പട്ടിക്ക് തുമ്മൽ.


ശപിച്ചു ക്ഷമിച്ച് വേലി കടന്നു.

പെയ്യാനൊരുങ്ങുന്നവൻ്റെ -

ദാസനെന്നോണം

മാരുതൻ ക്രൂരനായി.


കതകിലെ കൊട്ടിന്

അപരിചതൻ്റെ ആംഗ്യമുത്തരം.

ഉമ്മറത്തെ മുല്ലപ്പൂ ചിത്രത്തിൽ താനില്ല.


വിയർപ്പുമണത്ത 

ചുമരിൽ തലോടി ,

വേച്ചു വെച്ച പാദം 

പിന്നോട്ടു ചവിട്ടി.


കനവിൽ തൂക്കിയ ഭാണ്ഡം,

കോലായിലടക്കി -

നിലം പറ്റാതെ പതിയെ നടന്നു.

കൂട്ടിപ്പിടിച്ച മണ്ണ് ,

അടയാളമാകുമെന്ന് നിശ്വസിച്ചു.